കണ്ണൂർ തയ്യിലിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. തയ്യിൽ കടപ്പുറം സ്വദേശി ശരണ്യയുടെ അറസ്്റ്റാണ് അന്വഷണസംഘം വൈകീട്ടോടെ രേഖപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ശരണ്യ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയെ കടൽഭിത്തിയിലെ പാറക്കെട്ടുകളിലേയ്ക്ക് വലിച്ചെറിഞ്ഞാണ് കൊന്നതെന്നും അമ്മ അന്വേഷണസംഘത്തോട് സമ്മതിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ശരണ്യ ഒരു വയസ്മാത്രം പ്രായമുള്ള വിയാനെ കൊലപ്പെടുത്തിയത്. ഇരുളിന്റെ മറവിൽ കുഞ്ഞുമായി കടൽത്തിരത്ത് എത്തിയ ശരണ്യ പരിസരം വീക്ഷിച്ച ശേഷം കടൽ ഭിത്തിയിലെ പാറക്കെട്ടുകളിലേയ്ക്ക് കുട്ടിയെ വലിച്ചെറിഞ്ഞു. കുഞ്ഞ് കരഞ്ഞതോടെ താഴെയിറങ്ങി ഒരിക്കൽ കൂടി പാറയിലേയ്ക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേയ്ക്ക് മടങ്ങിയത്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിൽ വച്ചാണ് പ്രണവിന്റെ സുഹൃത്തുമായി ശരണ്യ പരിചയത്തിലാകുന്നത്.
ഈ പരിചയം പിന്നീട് പ്രണയമായി. ഇയാൾക്കൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകം ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കുന്നതിനും ശരണ്യ ശ്രമം നടത്തി. ഇതിന്റെ ഭാഗമായാണ് കുടുംബകലഹത്തെതുടർന്ന് മാസങ്ങളായി അകന്നു കഴിഞ്ഞിരുന്ന പ്രണവിനെ ഞായറാഴ്ച രാത്രി ശരണ്യ തന്നെ നിർബന്ധിച്ച് വീട്ടിൽ നിർത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
ശാസ്ത്രീയമായ തെളിവുകളുടെ പിൻബലത്തിലാണ് ശരണ്യയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ഇവരുടെ വസ്ത്രങ്ങളിൽ നിന്ന് കടൽ വെള്ളത്തിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് വഴിത്തിരിവായി. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതുമുതൽ ശരണ്യയും, പ്രണവും പൊലീസ് കസ്റ്റഡിയിലായിരുന്നു. വിയാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.