“എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.” (സങ്കീർത്തനങ്ങൾ 61:2)
പ്രതികൂലങ്ങളും പ്രതിസന്ധികളും ഏറിവരുമ്പോൾ നമുക്ക് സഹായമായി ആരും ഇല്ലാതിരിക്കുമ്പോൾ, നമ്മുടെ ഉള്ളം ക്ഷീണിച്ച് മടുക്കുന്ന അവസരങ്ങളിൽ ആശ്രയിക്കുവാൻ കൊള്ളാവുന്ന ഒരിടം നമുക്കായി മുൻപേ ദൈവം ഒരുക്കിവെച്ചിട്ടുണ്ട്. ഒരുപക്ഷേ ഒരു വഴിയും ഇല്ലാതായാലും മരണം മാത്രമാണ് അടുത്ത് വന്നിരിക്കുന്നത് എങ്കിലും മാറോടു ചേർക്കുന്ന ഒരു സ്നേഹം നമുക്കായി കാൽവറിയിൽ മുൻപേ വേണ്ടതെല്ലാം കരുതിയിട്ടുണ്ട്.
നമ്മുടെ കഴിവിനും ബുദ്ധിക്കും ശക്തിക്കും അറിവിനും മനസ്സിനും അപ്പുറത്തുള്ള ഒരു ശക്തിക്ക് മാത്രമേ നമ്മൾ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ നമ്മെ സഹായിക്കുവാൻ കഴിയുകയുള്ളൂ. ആയതിനാൽ എല്ലാറ്റിനേക്കാളും ശ്രേഷ്ഠവും എല്ലാവരെക്കാളും ഉന്നതനും ആയ സർവ്വശക്തനായ ദൈവത്തിൽ നമുക്ക് ആശ്രയിക്കാം, അവിടെയാണ് നമുക്ക് ആശ്രയിക്കുവാൻ ഉള്ള ഏക ഇടം, ആ ദൈവത്തിങ്കലേക്ക് നോക്കിയ ആരും ഇതുവരെ ലജ്ജിച്ചു പോകുവാൻ ദൈവം ഇടയാക്കിയിട്ടില്ലല്ലോ. എല്ലാറ്റിന്റെയും പരിഹാരകൻ യേശു മാത്രം, നമ്മുടെ കണ്ണുകൾ അവിടേക്ക് ഉയർത്താം.
ഭാരത്തിൽ ആയിരിക്കുന്നവർക്ക് വിടുതലും, പാപത്തിൽ ജീവിക്കുന്നവർക്ക് നിത്യജീവനും, പ്രത്യാശ ഇല്ലാതെ ആയിരിക്കുന്നവർക്ക് പ്രതീക്ഷയും സർവ്വ കൃപാലുവായ ദൈവം നൽകുമാറാകട്ടെ…
(കടപ്പാട്: പാസ്റ്റർ റോബിൻ വടശ്ശേരിക്കര )