ദുബായ് : ഒട്ടേറെ വിമാനങ്ങൾക്ക് സൗദി അറേബ്യയിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച കൊച്ചിയിൽനിന്ന് യാത്രതിരിച്ചവർ വെട്ടിലായി.
നെടുമ്പാശ്ശേരിയിൽനിന്ന് സൗദിയിലേക്കുള്ള യാത്രക്കാരുമായി പുറപ്പെട്ട വിമാനം ബഹ്റൈനിൽ ഇറക്കുകയായിരുന്നു. അവിടെനിന്ന് സൗദിയിലേക്ക് യാത്ര തുടരാൻകഴിയാതെ വന്നതോടെ നൂറ്റമ്പതിലേറെ മലയാളികൾ ബഹ്റൈൻ വിമാനത്താവളത്തിൽ കുടുങ്ങി. ഏറെനേരത്തെ ശ്രമത്തിനുശേഷം രാത്രി മറ്റൊരുവിമാനത്തിൽ എല്ലാവരേയും നെടുമ്പാശ്ശേരിക്ക് തന്നെ തിരിച്ചയക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ആശങ്കയ്ക്ക് അവസാനമായത്. ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങൾക്ക് സൗദി താത്കാലികമായി യാത്രാവിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച അബുദാബിയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയർവേസിന്റെ നാല് വിമാനങ്ങളിലെ യാത്രക്കാരും ഇതുപോലെ കുടുങ്ങി. ഇത്തിഹാദ് നിത്യേന അബുദാബിയിൽ നിന്ന് ഏഴ് സർവീസുകളാണ് വിവിധ സൗദി നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നത്. സൗദിയുടെ വിലക്ക് അറിയാതെ പുറപ്പെട്ട നാല് വിമാനങ്ങളെ റിയാദിൽ ഇറക്കി സൗദി പൗരന്മാരെ മാത്രം പുറത്ത് കടക്കാൻ അനുവദിച്ചു. എല്ലാ വിമാനങ്ങൾക്കും ബാക്കി യാത്രക്കാരുമായി അബുദാബിയിലേക്ക് തിരിച്ചുപറക്കേണ്ടി വന്നു. ബിസിനസ് ആവശ്യാർഥം സൗദിയിലേക്ക് യാത്ര തിരിച്ച ഒട്ടേറെ ഇന്ത്യക്കാരും ഈ വിമാനങ്ങളിൽ ഉണ്ടായിരുന്നു.