കൊല്ലം: കടയ്ക്കൽ ഇട്ടിവയിൽ ഭാര്യയേയും മകനേയും കൊന്ന് വിമുക്ത ഭടൻ ആത്മഹത്യ ചെയ്തു. കുടുംബപ്രശ്നങ്ങളാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇട്ടിവ വയ്യാനം പി.കെ ഹൗസിൽ സുദർശനാണ് ഭാര്യ വസന്തകുമാരിയേയും മകൻ അഡ്വ സുധേഷിനെയും വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.
ഇവരുടെ വീട്ടിൽ വഴക്ക് നിത്യസംഭവമായിരുന്നുവെന്ന് അയൽവാസികൾ വെളിപ്പെടുത്തി. ഞായറാഴ്ച രാവിലെയും ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടു. എന്നാൽ ആരും പോയി നോക്കിയില്ല. വൈകുന്നേരമായിട്ടും വീട്ടിൽ നിന്ന് ആരെയും പുറത്തുകാണാത്തതിനെ തുടർന്ന് സമീപവാസികൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വസന്തകുമാരിയുടെ മൃതദേഹം അടുക്കളയോട് ചേർന്ന മുറിയിൽ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ സുധീഷിനെ മറ്റൊരു മുറിയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സുദർശനെ വീടിനോട് ചേർന്നുള്ള ചായ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടായിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് വസന്തകുമാരിയും മകനും സുദർശനൊപ്പം താമസിച്ചിരുന്നത്.