വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാരത സന്ദർശനത്തിൽ മതസ്വാതന്ത്ര്യവിഷയം ഉന്നയിക്കുമെന്നു വൈറ്റ് ഹൗസ്. നാളെയും ചൊവ്വാഴ്ചയുമാണു ട്രംപ് ഇന്ത്യയിൽ ഉണ്ടാവുക. ഗുജറാത്തിലെ അഹമ്മദാബാദ്, ഉത്തർപ്രദേശിലെ ആഗ്ര, ന്യൂഡൽഹി എന്നിവിടങ്ങളിലാണു ട്രംപിന്റെ സന്ദർശനം. പൊതുചടങ്ങുകളിലും ഔദ്യോഗിക ചർച്ചകളിലും ഈ വിഷയം ഉന്നയിക്കുമെന്നാണു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതി രാജ്യത്തെ മതസ്വാതന്ത്ര്യം കുറയ്ക്കുന്ന ഘടകമാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷൻ വിലയിരുത്തിയിരുന്നു.
തീവ്രഹിന്ദുത്വ പാർട്ടിയായ ബിജെപിയുടെ കീഴിൽ ഭാരതത്തിലെ ക്രൈസ്തവർ അടക്കമുള്ള മത ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനത്തെ സംബന്ധിച്ചു നിരവധി സംഘടനകൾ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചു അമേരിക്കയിൽ നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചസ്- നാഷ്ണൽ സിഖ് കൗൺസിൽ നേതാക്കൾ നേരത്തെ യോഗം കൂടിയിരിന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന യോഗത്തിൽ വംശീയത, ന്യൂനപക്ഷ പ്രീണനം, മത വിവേചനം എന്നിവയ്ക്കെതിരായ പോരാട്ടത്തിന് പൊതുവായ അടിത്തറ കണ്ടെത്തുന്നതിനായാണ് യോഗത്തിൽ പ്രതിനിധികൾ സംസാരിച്ചത്. ഇത്തരത്തിൽ സിഖ് വിശ്വാസി സമൂഹം ക്രിസ്ത്യൻ സഭകളുമായി ആദ്യമായി ഇടപ്പെട്ടത് മതസ്വാതന്ത്ര്യ വിഷയത്തിന് വേണ്ടിയായിരിന്നു എന്നതും ശ്രദ്ധേയമാണ്.