മിറ്റിലിനി: ഗ്രീസിനും തുർക്കിക്കും മധ്യേയുള്ള വടക്ക്-കിഴക്കൻ ഈജിയൻ കടലിലെ ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ മുസ്ലീം അഭയാർത്ഥികൾ ദേവാലയങ്ങൾ ആക്രമിച്ച് നശിപ്പിക്കുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം ലെസ്ബോസിൽ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയം തകർത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിലെ ജനലുകൾ തകർക്കുകയും, കുരിശ് രൂപം നിലത്തെറിയുകയും ചെയ്ത അക്രമികൾ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും നശിപ്പിച്ചു. ലെസ്ബോസിന്റെ തലസ്ഥാന നഗരമായ മിറ്റിലിനിയുടെ മാധ്യസ്ഥ വിശുദ്ധനായ വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള ടാക്സിയാർക്കീസ് ദേവാലയത്തിനും ഇസ്ലാമിക അഭയാർത്ഥികൾ കേടുപാടുകൾ വരുത്തിയിട്ടുണ്ട്.
പോലീസിന്റെ സഹായത്തോടെ പ്രദേശ വാസികൾ അഭയാർത്ഥികളെ ടാക്സിയാർക്കീസ് ദേവാലയത്തിൽ നിന്നും തുരത്തിയെങ്കിലും ദേവാലയത്തിനകത്തെ അവസ്ഥ ഹൃദയഭേദകമാണെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അനിയന്ത്രിതമായ തോതിൽ മുസ്ലീം രാഷ്ട്രങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികളുടെ കുത്തൊഴുക്ക് ദ്വീപിലേക്ക് തുടരുകയാണ്. അഭയാർത്ഥികൾ അക്രമകാരികളെപ്പോലെ പെരുമാറുന്നതും, ദേവാലയങ്ങൾ ആക്രമിച്ച് നശിപ്പിക്കുന്നതും പ്രദേശവാസികളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. അനധികൃതമായി കുടിയേറിയ അഭയാർത്ഥികൾ ദേവാലയങ്ങൾക്ക് നേർക്ക് ആക്രമണങ്ങൾ അഴിച്ചുവിടുന്നത് ഭീഷണി ആയിരിക്കുകയാണെന്നു മോറിയയിലെ തദ്ദേശവാസികൾ പറഞ്ഞതായി ‘ഗ്രീക്ക് സിറ്റി ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.
തുടർച്ചയായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോറിയയിലെ സെന്റ് കാതറീൻ ദേവാലയം അടച്ചിട്ടിരിക്കുകയാണിപ്പോൾ. ദേവാലയ കവാടത്തിൽ വിശ്വാസികൾ കാവൽ നിൽക്കുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഏതാണ്ട് അഞ്ഞൂറിലധികം അഭയാർത്ഥികൾ മോറിയ ക്യാമ്പിൽ നിന്നും മിറ്റിലിനി തീരത്തേക്ക് ജാഥ നടത്തിയെങ്കിലും ടാക്ടിക്കൽ പോലീസ് (എം.എ.റ്റി) ജാഥയെ വഴിയിൽ വെച്ചു തടഞ്ഞിരിന്നു. എന്നാൽ ഇതിൽ പ്രകോപിതരായ അഭയാർത്ഥികൾ പോലീസിനു നേരെ കല്ലെറിഞ്ഞു. യൂറോപ്പിലേക്ക് കുടിയേറുക എന്ന ലക്ഷ്യത്തോടെ ലെസ്ബോസിൽ എത്തുന്ന അഭയാർത്ഥികൾ പെരുമാറുന്നത് അധിനിവേശക്കാരേ പോലെയാണെന്ന ആക്ഷേപം നേരത്തെ തന്നെ വ്യാപകമാണ്.