അടൂർ : പറന്തൽ അസംബളീസ് ഓഫ് ഗോഡ് കൺവെൻഷൻ ഗ്രൗണ്ടിൽ ഇന്നുമുതൽ ആരംഭിക്കുന്ന സംസ്ഥാന കൺവെൻഷൻ അലങ്കോലപ്പെടുത്താൻ ശ്രമം
അടൂർ : പറന്തൽ അസംബളീസ് ഓഫ് ഗോഡ് കൺവെൻഷൻ ഗ്രൗണ്ടിൽ ഇന്നുമുതൽ ആരംഭിക്കുന്ന സംസ്ഥാന കൺവെൻഷൻ അലങ്കോലപ്പെടുത്താൻ ശ്രമം. ചില നാളുകളായി അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിന് ശ്രമം നടന്നിരുന്നു. അതിൻറെ ഭാഗമായി ചില രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ കൊടി ഗ്രൗണ്ടിൽ സ്ഥാപിക്കുകയും പന്തൽ നിർമ്മാണം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇടതുപക്ഷ സംഘടനകൾ മുൻകൈയെടുത്ത് ഈ ശ്രമങ്ങളെ ചെറുത്തിരുന്നു.
മുൻപ് ഗ്രൗണ്ടിൽ കൊടി കുത്തുന്നതിന് നേതൃത്വം നൽകിയവരുൾപ്പെടെ മൂന്നുപേർ ഇന്നലെ ഗ്രൗണ്ടിന് സമീപം എത്തുകയും അതിലൊരാൾ വസ്തു അളക്കുകയും ഫോട്ടോസ് എടുക്കുകയും അവിടെ ഉണ്ടായിരുന്ന ആളുകളോട് കയർക്കുകയും ചെയ്തു. അതേതുടർന്ന് കൺവെൻഷൻ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് അവിടെ കൂടിയിരുന്ന ആളുകൾ അദ്ദേഹത്തെ സമീപിക്കുകയും അദ്ദേഹം ആരാണെന്ന് വ്യക്തമാക്കണം എന്നും ഐഡി കാർഡ് കാണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ താൻ ആരാണെന്ന് വെളിപ്പെടുത്താത് കൂടിയവരെ പ്രകോപിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനുശേഷം “കാണിച്ചുതരാം” എന്ന് ഭീഷണി മുഴക്കിയാണ് അദ്ദേഹം അവിടെ നിന്നും പോയത്. തുടർന്ന് അവിടെ കൂടിയവർ അദ്ദേഹത്തെ മർദ്ദിച്ചു എന്നാരോപിച്ച അയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയതായിട്ടാണ് അറിയുന്നത്. കോടതി നടപടികൾ തടസ്സപ്പെടുത്തി എന്നും മർദ്ദിച്ചവശനാക്കി എന്നും കോടതിരേഖകൾ നശിപ്പിച്ചു എന്നും ഉള്ള ആരോപണങ്ങൾ ശരിവക്കുന്ന യാതൊരു തെളിവുകളും ഒരു വീഡിയോയിലും കാണുന്നില്ല. മാത്രമല്ല അദ്ദേഹവുമായി സംയമനത്തോടെ സംസാരിക്കുന്നതും കയ്യിലിരിക്കുന്ന രേഖകളുമായി അദ്ദേഹം തിരിച്ചു പോകന്നതുമായ ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സമാധാനപരമായി നടത്തപ്പെടുന്ന ഇത്തരം കൂട്ടായ്മകളെ തടസ്സപ്പെടുത്തുവാൻ ശ്രമിക്കുന്ന കുൽസിത പ്രവർത്തികൾ തികച്ചും അപലപനീയമാണ്.