വാഷിംഗ്ടൺ ഡി.സി: കൊറോണ ഭീതി നിലനിൽക്കെ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രാർത്ഥന ദിനത്തിൽ പങ്കുചേർന്ന് ലക്ഷക്കണക്കിനാളുകൾ. വെബ്സൈറ്റുകളിലൂടെയും യൂട്യൂബിലൂടെയും വിവിധ ആപ്ലിക്കേഷനുകളിലൂടെയും മറ്റുമാണ് വിവിധ സഭകളും, ദേവാലയങ്ങളും പ്രാർത്ഥനകളും മറ്റ് തിരുക്കർമ്മങ്ങളും ജനങ്ങളിലെത്തിച്ചത്. ജോർജിയയിലെ, ഫ്രീ ചാപ്പൽ കൂട്ടായ്മയുടെ പാസ്റ്ററായ ജെന്റേസൺ ഫ്രാങ്ക്ലിൻ എന്ന അമേരിക്കൻ പാസ്റ്ററുടെ ദേവാലയത്തിലെ ചടങ്ങുകളിൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഓൺലൈൻ വഴി പങ്കുചേർന്നു. ഫ്രാങ്ക്ലിന്റെ വലുതും മനോഹരവുമായ പ്രാർത്ഥന ചടങ്ങുകളിൽ സംബന്ധിക്കുകയാണെന്ന് ഞായറാഴ്ച ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
‘ഭയത്തിന് മേലെ വിശ്വാസം തെരഞ്ഞെടുക്കുക’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് അദ്ദേഹം രണ്ടുലക്ഷത്തോളം ആളുകളോട് സുവിശേഷം പ്രഘോഷിച്ചത്. കൊറോണ മൂലം ക്ലേശിക്കുന്നവരുടെ മേലും, രാജ്യത്തെ ജനങ്ങളുടെ മേലും ദൈവത്തിന്റെ സൗഖ്യമേകുന്ന കൈകൾ സ്പർശിക്കുന്നതിനുവേണ്ടി തന്റെ ഒപ്പം പ്രാർത്ഥിക്കാൻ താൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നുവെന്നു ട്രംപ് ശനിയാഴ്ച നടത്തിയ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. ദേശീയ പ്രാർത്ഥന ദിനത്തിൽ വിവിധ കത്തോലിക്ക ദേവാലയങ്ങൾ സംഘടിപ്പിച്ച ഓൺലൈൻ പ്രാർത്ഥനകളിലും, നിരവധിയാളുകൾ പങ്കെടുത്തിരുന്നു.