ഡൊഡോമ: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ത്രിദിന പ്രാർത്ഥനയ്ക്കുള്ള ടാൻസാനിയൻ പ്രസിഡൻറിന്റെ ആഹ്വാനമേറ്റെടുത്ത് ജനങ്ങൾ. ഏപ്രിൽ 17 മുതൽ 19 വരെ പ്രത്യേകം പ്രാർത്ഥിക്കുവാൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ പ്രസിഡന്റായ ജോൺ മാഗുഫുലി ജനങ്ങളോട് ആവശ്യപ്പെടുകയായിരിന്നു. പ്രസിഡന്റിന്റെ ആഹ്വാനമേറ്റെടുത്ത ജനങ്ങൾ പ്രത്യേക പ്രാർത്ഥന ശുശ്രൂഷകൾ നടത്തി. ഈ ദിവസങ്ങളിൽ ദൈവത്തോട് പ്രാർത്ഥിക്കാനായി സമയം കണ്ടെത്തണമെന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തത്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണ് ജോൺ മാഗുഫുലി.
യേശു ക്രിസ്തുവിന്റെ തിരുശരീരത്തിൽ കൊറോണ വൈറസിന് നിലനിൽപ്പില്ലെന്നും യഥാർത്ഥ സൗഖ്യം നൽകുവാൻ കഴിവുള്ള സ്ഥലങ്ങൾ ദേവാലയങ്ങളാണെന്നും അദ്ദേഹം കഴിഞ്ഞ മാസം പ്രസ്താവിച്ചിരിന്നു. 94 കോവിഡ് കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇവരിൽ നാലുപേർ മരണമടഞ്ഞു. 11 പേർ രോഗത്തിൽ നിന്നും പൂർണമായും മുക്തി നേടി. അതേസമയം വൈറസ് വ്യാപനം തടയാൻ സ്കൂളുകളും, കോളേജുകളും, സർവ്വകലാശാലകളുമടക്കം അടച്ചിട്ടിരിക്കുകയാണെങ്കിലും രാജ്യത്തുടനീളം സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടില്ല.