വിർജീനിയ: അമേരിക്കൻ സംസ്ഥാനമായ വിർജീനിയ ജനപ്രതിനിധി സഭയിൽ പ്രാരംഭ പ്രാർത്ഥനക്കായി എത്തിയ സുവിശേഷ പ്രഘോഷകൻ ഗർഭഛിദ്രത്തെയും സ്വവർഗ്ഗ വിവാഹത്തെയും കടുത്ത ഭാഷയിൽ അപലപിച്ചതിനെ തുടർന്ന് ഡെമോക്രാറ്റ് പ്രതിനിധികളുടെ ഇറങ്ങിപ്പോക്ക്. കഴിഞ്ഞ ചൊവ്വാഴ്ചത്തെ സെഷൻ തുടങ്ങുന്നതിന് മുൻപായുള്ള പ്രാരംഭ പ്രാർത്ഥനയ്ക്കായി എത്തിയ വാറെൻടണിലെ ഫാദേഴ്സ് വേ ചർച്ചിലെ പാസ്റ്ററായ റവ. റോബർട്ട് എം. ഗ്രാന്റ് ജൂനിയറുടെ വാക്കുകളാണ് കടുത്ത ഗർഭഛിദ്ര അനുകൂലികളായ ഡെമോക്രാറ്റുകളെ പ്രകോപിപ്പിച്ചത്. പ്രാർത്ഥന മധ്യേ നടത്തിയ പ്രസംഗത്തിൽ മതനിരപേക്ഷമായ സ്വതന്ത്ര ബില്ലുകൾ പാസ്സാക്കി ദൈവ കോപം ക്ഷണിച്ചു വരുത്തരുതെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകുകയായിരിന്നു.
പുതുതായി ഉണ്ടാക്കുന്ന നിയമങ്ങൾ വഴി സംസ്ഥാനത്തിന്റെ മേൽ ദൈവം കോപം ക്ഷണിച്ചുവരുത്തരുതെന്ന് അദ്ദേഹം പ്രതിനിധികളോട് പറഞ്ഞു. ഭൂമിയുടെ മേലുള്ള ദൈവകോപത്തെപ്പറ്റി ബൈബിൾ ചരിത്രത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമ്മളും അതിൽ നിന്നും ഒഴിവാക്കപ്പെട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗർഭഛിദ്രത്തെ കടുത്ത ഭാഷയിൽ അപലപിച്ച അദ്ദേഹം ആസൂത്രിതമായ നാഗരിക വംശഹത്യയാണെന്നും ഇത് തടയുവാൻ പ്രതിനിധികൾക്ക് കഴിയുമെന്നും പറഞ്ഞു. ഡെമോക്രാറ്റുകളുടെ രോഷത്തിനിടെ ചിലർ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ‘ആമേൻ’ പറയുന്നുണ്ടായിരിന്നുവെന്നും റിപ്പോർട്ടുണ്ട്.
പുരുഷനും സ്ത്രീയും തമ്മിലുള്ള പാരമ്പര്യ വിവാഹ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം നിയമസാമാജികരോട് ആവശ്യപ്പെട്ടു. സ്പീക്കർ എല്ലീൻ ഫില്ലർ-കോൺ പ്രസംഗം തടസ്സപ്പെടുത്തിയെങ്കിലും സ്വവർഗ്ഗവിവാഹത്തിനെതിരെ അദ്ദേഹം തന്റെ പ്രസംഗം തുടർന്നപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. റിപ്പബ്ലിക്കൻ പ്രതിനിധിയായ ഡെൽ. മൈക്കേൽ വെബർട്ടാണ് അദ്ദേഹത്തെ പ്രാർത്ഥനക്കായി ക്ഷണിച്ചത്. ദശകങ്ങൾക്ക് ശേഷം ഇതാദ്യമായാണ് വിർജീനിയ ജെ\നറൽ അസംബ്ലിയുടെ നിയന്ത്രണം ഡെമോക്രാറ്റുകളുടെ കയ്യിൽ വരുന്നത്. റിപ്പബ്ലിക്കൻ പ്രതിനിധികൾ മുൻപ് വോട്ടിംഗിൽ തള്ളിക്കളഞ്ഞ ചില ബില്ലുകൾ പാസ്സാക്കിയെടുക്കുവാനുള്ള തന്ത്രപ്പാടിലാണ് ഡെമോക്രാറ്റുകൾ.