Lekhakan News Portal

അഞ്ചു സർജറികളും വിഫലം: മുസ്ലിം മേഖലയിൽ ഭൂമി വാങ്ങിയതിന്റെ പേരിൽ വെടിയേറ്റ പാക്ക് ക്രൈസ്തവൻ മരണമടഞ്ഞു

0

പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിലുളള ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ സ്ഥലവും വീടും വാങ്ങിയതിന്റെ പേരിൽ വെടിയേറ്റ് ചികിത്സയിലായിരിന്ന ക്രൈസ്തവ വിശ്വാസിയായ നദീം ജോസഫ് മരിച്ചു. ഉദരഭാഗത്ത് വെടിയേറ്റ നദീമിനെ രക്ഷിക്കാൻ അഞ്ചു സർജറികൾ നടത്തിയെങ്കിലും വിഫലമാകുകയായിരിന്നു. നദീമും, കുടുംബവും താമസിക്കുന്ന വീട്ടിൽ നിന്നും 24 മണിക്കൂറിനുള്ളിൽ വിട്ടു പോകണമെന്ന് തീവ്ര ഇസ്ലാമിക വാദികൾ അദ്ദേഹത്തിന്റെ കുടുംബത്തോടെ ആവശ്യപ്പെട്ടതു മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ഇക്കഴിഞ്ഞ ജൂൺ നാലിന് ജോസഫ് വാങ്ങിച്ച വീടിന്റെ നേരെ എതിർവശത്ത്‌ താമസിക്കുന്ന സൽമാൻ ഖാനും മകനും തോക്കുമായെത്തുകയും 24 മണിക്കൂറിനുള്ളിൽ വീടൊഴിഞ്ഞ് പോയിരിക്കണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് ഹെൽപ്പ്-ലൈനിലേക്ക് ഫോൺ ചെയ്തപ്പോഴേക്കും അക്രമികൾ വെടിയുതിർത്തു കഴിഞ്ഞിരുന്നു. നീണ്ട നാളത്തെ ചികിത്സ നടന്നെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരിന്നു. നദീമിനും, കുടുംബത്തിനും നീതി ലഭിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ സാബിർ മൈക്കിൾ ഏജൻസിയ ഫിഡെസ് മാധ്യമത്തോട് പറഞ്ഞു.
എല്ലാവർക്കും പാക്കിസ്ഥാനിൽ സ്വത്തുവകകൾ വാങ്ങാനുള്ള അവകാശമുണ്ട്. ഇപ്പോൾ അക്രമകാരികൾ നടത്തിയിരിക്കുന്നത് മനുഷ്യാവകാശത്തിനെയും, നിയമ വ്യവസ്ഥിതിയെയും വെല്ലുവിളിക്കുന്ന കാര്യമാണ്. അതിനാൽ അവർ ശിക്ഷിക്കപ്പെടാതെ പോകാൻ പാടില്ലായെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണെന്നും സാബിർ മൈക്കിൾ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സമൂഹത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും, കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും മറ്റൊരു മനുഷ്യാവകാശ പ്രവർത്തകനായ ഖലീൽ ഷഹസാദ് പറഞ്ഞു.

മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിൽ ക്രൈസ്തവരെ രണ്ടാം തരം പൗരന്മാരായിട്ടാണ് കണ്ടുവരുന്നത്. ക്രിസ്ത്യൻ പെൺകുട്ടികളെ മതപരിവർത്തനത്തിനായി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് പാക്കിസ്ഥാനിൽ പതിവ് സംഭവമാണ്. ഇതടക്കമുള്ള നിരവധി സംഭവങ്ങൾ കോടതിയിൽ എത്തിയാലും പ്രതികൾക്ക് അനുകൂല നിലപാടാണ് നീതിന്യായ വ്യവസ്ഥ പോലും കൈക്കൊള്ളുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രതിഷേധം വ്യാപകമാണ്.

Leave A Reply

Your email address will not be published.