കേപ്ടൌൺ: ദക്ഷിണാഫ്രിക്കയിലെ കേപ്ടൌൺ അതിരൂപതയിലെ സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ കവർച്ച നടത്തിയശേഷം മോഷ്ടാക്കൾ അൾത്താര അശുദ്ധമാക്കി. ശനിയാഴ്ച നടന്ന കവർച്ചയെക്കുറിച്ചുള്ള വാർത്ത അതിരൂപത സഹായ അധ്യക്ഷൻ ബിഷപ്പ് സിൽവസ്റ്റർ ഡേവിഡ് ഒ.എം.ഐ ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്. സക്രാരി തകർത്ത മോഷ്ട്ടാക്കൾ വാഴ്ത്തപ്പെട്ട തിരുവോസ്തി സൂക്ഷിച്ചിരിന്ന കുസ്തോതി, സ്വർണ്ണം പൂശിയ കാസ, സ്വർണ്ണം പൂശിയ രണ്ട് പീലാസ, വെള്ളിയിൽ തീർത്തിട്ടുള്ള മെഴുകുതിരികാലുകൾ തുടങ്ങിയവ മോഷ്ടിച്ചു. നേർച്ചപ്പെട്ടിയിലെ പണവും നഷ്ട്ടമായിട്ടുണ്ട്. ദേവാലയത്തിലെ കാർപെറ്റും അക്രമികൾ കീറി നശിപ്പിച്ചിട്ടുണ്ട്.
മോഷണത്തേക്കാളുപരി തിരുവോസ്തി ഉൾപ്പെടെയുള്ള വിശുദ്ധ വസ്തുക്കൾ അലങ്കോലമാക്കിയിരിക്കുന്നതാണ് ദേവാലയ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. കത്തീഡ്രൽ സൂക്ഷിപ്പുകാരനാണ് ദേവാലയത്തിൽ മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. തുടർന്നു കേപ്ടൌൺ സെൻട്രൽ പോലീസിനെ വിവരം അറിയിക്കുകയായിരിന്നു. ഏതാണ്ട് 5400 യു.എസ് ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ദക്ഷിണാഫ്രിക്കയിലെ മാധ്യമങ്ങൾ പറയുന്നത്. ഇത് രണ്ടാം തവണയാണ് സെന്റ് മേരീസ് കത്തീഡ്രൽ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നത്. കൊറോണ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ മാർച്ച് 17 മുതൽ ദേവാലയത്തിൽ പൊതു ശുശ്രൂഷകൾ റദ്ദാക്കിയിരിക്കുകയായിരുന്നു.