ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുതു; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുതു; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുതു” . (യിരെ.9:23)
ഈ ലോകത്തിന്റെ ജ്ഞാനം കൊണ്ടോ, സമ്പത്ത് കൊണ്ടോ, ബലം കൊണ്ടോ ദൈവത്തിൻറെ പ്രവർത്തിയെ തടയുവാൻ കഴിയില്ല. “ആർക്കും പ്രവർത്തിച്ചു കൂടാത്ത രാത്രി” അതാണ് ഇപ്പോൾ കാണുന്നത്. പ്രളയം, ഭൂമികുലുക്കം, മണ്ണിടിച്ചിൽ, നിപ വൈറസ്, ഇപ്പോൾ കൊറോണ … തീർന്നില്ല ഇതിലും കഠിനമായത് ഇനിയും വരുന്നുണ്ട്. യിരമ്യാ പ്രവാചകൻ പറയുന്നു; “വിശാല സ്ഥലത്തുനിന്ന് പൈതങ്ങളെയും വീഥിയിൽനിന്ന് യുവാക്കളെയും ശ്‌ചേദിച്ചു കളയുന്നതിന് കിളിവാതിൽ വഴി മരണം അരമനകളിൽ പ്രവേശിച്ചിരിക്കുന്നു. മനുഷ്യരുടെ ശവങ്ങൾ വയലിൽ ചാണകം എന്നപോലെ വീഴും. ആരും അത് കൂട്ടി ഇടാൻ പോലും ഇല്ല”. (യിര – 9:21 – 25)
അതെ, കൊറോണ ബാധിച്ച് മരിക്കുന്നവന്റെ അവസ്ഥ അതല്ലേ?…. ഒരു നല്ല അന്ത്യയാത്ര പോലുമില്ലാതെ ഓർമ്മയാകുന്നു. രക്ഷക്ക് ഒറ്റ വഴി മാത്രം … “ഭൂമിയിൽ ദയ ന്യായം നീതി ഇവ പ്രവർത്തിക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞ് അവനിൽ ആശ്രയിക്കുക”.
എങ്ങനെ ആശ്രയിക്കും? “എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും”. (2 ദിനവൃത്താന്തം – 7:14). ദേശത്തിന്റെ കാവൽക്കാരാക്കി ദൈവം നമ്മെ തിരഞ്ഞെടുത്ത് വച്ചിരിക്കുമ്പോൾ , ഏൽപ്പിച്ച ദൗത്യം മറക്കരുത്. ആദ്യം നമ്മുടെ പാപങ്ങളെ ഏറ്റു പറയുക, രണ്ടാമത് ദേശത്തിന്റെ അകൃത്യം ഓർത്ത് കരയുക . ” അയ്യോ എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാർ നിമിത്തം രാവും പകലും കരയേണ്ടതിന് എന്റെ തല വെള്ളവും എന്റെ കണ്ണ് കണ്ണുനീരുറവും ആയെങ്കിൽ കൊള്ളായിരുന്നു” (യിരമ്യാ – 9:1)
കടപ്പാട്: പാസ്റ്റർ മോൻസി ജോർജ് , കോന്നി