ട്രംപിന്റെ ഇന്ത്യാ സന്ദർശനം ട്രംപിന്റെ കാറും ഹെലികോപ്റ്ററും ചുമന്ന് പറന്നിറങ്ങും; എത്തുന്നത് 6 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ
ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. അതീവ സുരക്ഷാ സന്നാഹങ്ങളോടെ അമേരിക്കൻ സേന ഇന്ത്യയിൽ അദ്ദേഹത്തിന് സുരക്ഷയൊരുക്കും. ട്രംപിനും സുരക്ഷ ഉദ്യോഗസ്ഥർക്കും സഞ്ചരിക്കാനുള്ള വാഹനങ്ങൾ, സുരക്ഷ ഉപകരണങ്ങൾ തുടങ്ങി ഹെലികോപ്റ്റർ വരെ അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിക്കും. ബോയിങ്ങിന്റെ സി 17 ഗ്ലോബ്മാസ്റ്റർ എന്ന വിമാനമാണ് അതിനായി ഉപയോഗിക്കുക. ഇത്തരം ആറു വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്നാണ് വിവരം. അതിൽ ആദ്യത്തേത് ലാൻഡ് ചെയ്തു കഴിഞ്ഞു.
ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങൾ, കാഡിലാക് വൺ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയാണ് സി 17 ൽ എത്തിക്കുക. ഇന്ത്യൻ സന്ദർശന വേളയിൽ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽനിന്ന് സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിലേക്കു ട്രംപിനെ എത്തിക്കുക മറീൻ വൺ എന്ന് അറിയപ്പെടുന്ന ഹെലികോപ്റ്ററാണ്. ഈ ഹെലികോപ്റ്റർ ഇന്ത്യയിലെത്തിക്കാനും സി 17 ഗ്ലോബ് മാസ്റ്റർ തന്നെയാണ് ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും കരുത്തൻ കാർഗോ വിമാനങ്ങളിലൊന്നാണ് ബോയിങ്ങിന്റെ സി 17 ഗ്ലോബ് മാസ്റ്റർ.
അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ ഹെവിലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് സി-17. 2010 മുതൽ ഇന്ത്യൻ എയർഫോഴ്സും ഈ എയർക്രാഫ്റ്റ് ഉപയോഗിക്കുന്നുണ്ട്. സൈനിക ആവശ്യത്തിനുള്ള ചരക്കുകൾ കടത്താനും രക്ഷാപ്രവർത്തനത്തിനുമാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്. ഏതു ദുർഘട സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള മികവാണ് സി-17നെ ലോകത്തെ സൈനിക ശക്തികളുടെ പ്രിയ വിമാനമാക്കുന്നത്….