അഴിമതി ചൂണ്ടിക്കാണിച്ച ഇടവക വികാരിയെ സ്ഥലം മാറ്റി
അഴിമതി ചൂണ്ടിക്കാണിച്ച ഇടവക വികാരിയെ സ്ഥലം മാറ്റി; ഡൽഹി മാർത്തോമ്മാ സഭാ ആസ്ഥാനത്തിന് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം
അഴിമതി ചൂണ്ടിക്കാണിച്ച ഇടവക വികാരിയെ അന്യായമായി സ്ഥലം മാറ്റിയെന്നാരോപിച്ച് ഡൽഹി മാർത്തോമ്മാ സഭാ ആസ്ഥാനത്തിന് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം. മയൂർ വിഹാർ ഫേസ് ത്രീയിലെ സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ചിലെ വിശ്വാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ, ബിഷപ്പിനെ അനുകൂലിക്കുന്നവരും വിശ്വാസികളും തമ്മിൽ വാക്കുതർക്കമുണ്ടായി.
രാജസ്ഥാനിൽ സ്‌കൂൾ നിർമാണത്തിനായി ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് വികാരി എം.പി. സോളമനെ സ്ഥലംമാറ്റിയതെന്ന് വിശ്വാസികൾ ആരോപിക്കുന്നു. മയൂർ വിഹാർ ഫേസ് ത്രീയിലെ സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ചിൽ നിയമിക്കുന്ന വികാരിയെ ഒരു വർഷമാകുമ്പോൾ മാറ്റുന്നത് തുടർച്ചയാവുകയാണ്. ഇക്കാര്യത്തിൽ മാർത്തോമ സഭ ഡൽഹി ഭദ്രാസനാധിപൻ ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് കൃത്യമായ ഉറപ്പുകൾ നൽകണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.
ഉപരോധ സമരം നടക്കുന്നതിനിടെ ബിഷപ്പ് അനുകൂലികളും വിശ്വാസികളും തമ്മിൽ വാക്കേറ്റമുണ്ടായി. സ്ഥലംമാറ്റം തീരുമാനിക്കുന്നത് സിനഡ് ആണെന്ന് ബിഷപ്പിനെ അനുകൂലിക്കുന്നവർ പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമാകും വരെ പ്രതിഷേധം തുടരാനാണ് വിശ്വാസികളുടെ തീരുമാനം.