കുമ്പനാട്: കൊറോണ വൈറസ് കേരളത്തെയും ബാധിച്ചത് മുഖാന്തിരമായി ഐപിസി കേരളാ സ്റ്റേറ്റ് അടിയന്തര എക്സികുട്ടീവ് യോഗം കൂടി. ലോകരാജ്യങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ രോഗത്തെ കേരളത്തിലും സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ രോഗം കൂടുതൽ വ്യാപിക്കാതിരിക്കേണ്ടതിനു കേരള സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പൂർണ്ണമായി അനുസരിക്കുവാനും, ഈ രോഗത്തിൽ നിന്ന് വിമുക്തി നേടേണ്ടതിനായി പ്രാർത്ഥിക്കുവാനും ബാധ്യസ്ഥരാണെന്നു അറിയിച്ചു. മാസയോഗങ്ങൾ, കൺവൻഷനുകൾ, കോട്ടജ് മീറ്റിംഗുകൾ, ബൈബിൾ ക്ലാസുകൾ തൂടങ്ങിയ ആളുകളെ കൂട്ടിയുള്ള യോഗങ്ങളും പി വൈ പി എ, സോദരിസമാജം, എന്നിവയുടെ ക്യാമ്പ്, വി ബി എസ്, മറ്റു യോഗങ്ങളും ഒരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ സഭായോഗങ്ങളിലെ പരിപാവന ശുശ്രുഷയായ കർതൃമേശ ശുശ്രുഷയിൽ കൊറോണ രോഗലക്ഷണത്തിനു നിരീക്ഷണത്തിലിരിക്കുന്നവരെ പങ്കെടുപ്പിക്കാതിരിക്കേണ്ടതും, വിശുദ്ധചുംബനം, ഹസ്തദാനം എന്നിവ ഒഴിവാക്കേണം എന്നും തീരുമാനിച്ചതായി അറിയിച്ചു.. ശവസംസ്‌കാരം വിവാഹം തുടങ്ങിയ ശുശ്രുഷകൾ പരമാവധി ആളെണ്ണം കുറച്ചു ജാഗ്രത പാലിക്കേണ്ടതുമാണെന്നു അറിയിച്ചു. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ഈ തീരുമാനം വളരെ അഭിനന്താർഹവും ഇത് മറ്റു ഇതര പെന്തക്കോസ്തു സഭകൾക്ക് മാതൃകാപരവുമാണ്.