ചിങ്ങവനം: കൊല്ലം-എറണാകുളം പാസഞ്ചർ ട്രെയിനിന് മുന്നിൽ ചാടിയ യുവാവിന്റെ മൃതദേഹവുമായി ഇത് ഓടിയത് നാലു കിലോമീറ്ററോളം. മലകുന്നം ജീരകക്കുന്ന് ചേറുകളത്തിൽ ലിജോ ജോസഫ് (ലിജോപ്പൻ-28) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് കോട്ടയം-കായംകുളം റൂട്ടിൽ അരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ബുധനാഴ്ച രാവിലെയാണ് സംഭവം. ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനും ഇടയിൽ കുറിച്ചി ഭാഗത്ത് എത്തിയപ്പോൾ യുവാവ് ട്രാക്കിലേക്ക് ചാടുകയായിരുന്നു. മൃതദേഹം എവിടേക്കാണ് തെറിച്ചുവീണതെന്ന് എൻജിൻ ഡ്രൈവർമാർ കണ്ടില്ല. ട്രെയിൻ ചിങ്ങവനം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ യാത്രക്കാരാണ് എൻജിന് മുന്നിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. അടുത്ത ബോഗികളുമായി ഘടിപ്പിക്കുന്ന ഹുക്കിൽ തല കോർത്ത നിലയിലായിരുന്നു. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു.
പോലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ശവസംസ്‌കാരം വ്യാഴാഴ്ച 10-ന് മലകുന്നം പൊടിപ്പാറ പള്ളി സെമിത്തേരിയിൽ. ഒരു സഹോദരനുണ്ട്. സംഭവത്തെ തുടർന്ന് പാസഞ്ചർ ഒരു മണിക്കൂറോളം വൈകി.