ഒരു പത്തൊൻപതുകാരിയെ പാടത്ത് വച്ച് നാലു പുരുഷന്മാർ ആക്രമിച്ചു. ഈ ഒരു സിറ്റുവേഷനിൽ നമുക്ക് ഇമാജിൻ ചെയ്യാവുന്നതിന്റെ അപ്പുറമായിരുന്നു അവിടെ നടന്നത് . ആ പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടു അതിക്രമത്തിൽ നട്ടെല്ലിന് പരിക്കേറ്റു. ശരീരം തളർന്നു, നാവു മുറിപ്പെട്ടു. പതിനഞ്ചു ദിവസത്തെ വിദഗ്ദ്ധ ചികിത്സകൊണ്ടുപോലും വീണ്ടെടുക്കാൻ പറ്റാതെ അവൾ മരണപ്പെടുകയും ചെയ്തു.
ഒരു പൗരൻ ഇത്തരത്തിൽ കയ്യേറ്റം ചെയ്യപ്പെട്ട് അസാധാരണമായി മരിച്ചാൽ സ്റ്റേറ്റ് ഇടപെടും, അന്വേഷിക്കും, മരണത്തിനുത്തരവാദികൾ ആയവർ ശിക്ഷിക്കപ്പെടും. ഇനി ഇത്തരം കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാനുള്ള ജാഗ്രതയും പുലർത്തും. ഇതാണ് സാധാരണ ആധുനിക ഭരണകൂടങ്ങൾ ചെയ്യുന്നത്. പക്ഷെ ഇതിനു വിപരീതമായി ചിലകാര്യങ്ങൾ ഈ കേസിൽ നടന്നു.
സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി ഈ പെൺകുട്ടി അലിഗഡ് മജിസ്‌ട്രേറ്റിനു കൊടുത്ത മരണമൊഴിയിൽ സന്ദീപ് സിങ്, രാമു സിങ്, രവിസിങ്, ലവകുശ സിങ് എന്നീ നാലുപേർ തന്നെ റേപ് ചെയ്തതായി പറയുന്നുണ്ട്. പക്ഷെ സഫ്ദർജംഗ് ഹോസ്പിറ്റലിൽ നിന്നും കൊടുത്ത ഡെത്ത് സമ്മറിയിലും ഓട്ടോപ്സി റിപ്പോർട്ടിലും റേപ്പിനെക്കുറിച്ചു പറയുന്നില്ല. കഴുത്ത് ഞെരിച്ചതായും അതിനെത്തുടർന്ന് കശേരുക്കൾക്കുണ്ടായ ഡാമേജ്,വൃണങ്ങൾ പഴുത്തത്, ഹൃദയസ്തംഭനം ഇവയാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്. ആക്രമണം നടന്നു പതിനഞ്ചു ദിവസത്തിനു ശേഷം റിലീസ് ചെയ്ത റിപ്പോർട്ടിൽ പെൺകുട്ടിയുടെ രഹസ്യഭാഗത്ത് ഉണങ്ങിത്തുടങ്ങിയ മുറിവുകൾ ഉണ്ടായിരുന്നതായി പറയുന്നുണ്ട്. പക്ഷെ റേപ്പ് ചെയ്യപ്പെട്ടു എന്ന് റിപ്പോർട്ടിലില്ല. പുരുഷ ബീജത്തിന്റെ സാന്നിധ്യം പെൺകുട്ടിയുടെ ശരീരത്തിലില്ല എന്ന് ഓട്ടോപ്സി റിപ്പോർട്ടും പറയുന്നു.
ഇതുവച്ചു പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടില്ല എന്ന് പോലീസ് മേധാവി തന്നെ പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റ് ആ ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് നമ്മൾ കാണുന്നു. ആ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നു. മാധ്യമങ്ങളെ വിലക്കുന്നു. ഒരു ബലാത്കാരവും കൊലപാതകവും മറയ്ക്കാൻ വേണ്ടി.സ്റ്റേറ്റ് അതിന്റെ സകല ശേഷിയും പ്രയോഗിക്കുന്നു.
ആ പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ച ഉടനെ ജഡം ഏറ്റുവാങ്ങിയ പോലീസ് മറ്റു പരിശോധനകൾക്കൊന്നും നിൽക്കാതെ ഗ്രാമത്തിലെത്തിച്ചു രാത്രി തന്നെ ബലമായി ആ ശരീരം ദഹിപ്പിച്ചു കളഞ്ഞു. മരിച്ച മകളുടെ ദേഹത്ത് അൽപ്പം മഞ്ഞൾ പുരട്ടി പ്രാർത്ഥിക്കണം എന്ന അമ്മയുടെ ആവശ്യം പോലും നിരസിക്കപ്പെട്ടു. പോലീസ് ആ പ്രദേശം മുഴുവൻ ആരെയും അടുപ്പിക്കാതെ പ്രതിരോധം തീർത്താണ് ആ ചിത എരിച്ചത്. സംശയിക്കാനും പ്രതിഷേധിക്കാനും ധാരാളം കാരണങ്ങളുണ്ട് ഈ കേസിൽ. കുറ്റവാളികളെ രക്ഷപെടുത്താൻ സർക്കാർ മെഷിനറികൾ മൊത്തമായി ഓവർ ടൈം പണിയെടുത്തു.
ഇന്ന് ഭൂമിയിലൊരിടത്തും ഇത്തരമൊരു കേസിനെ മനുഷ്യകുലത്തിൽ പെട്ട ഒരാളും ലെജിറ്റിമൈസ് ചെയ്യാൻ ശ്രമിക്കില്ല. മരിച്ചത് വേറെ ജാതിക്കാരിയോ എതിർപാർട്ടിക്കാരിയോ ശത്രുവോ ആരായാലും നടന്നത് ദാരുണ സംഭവമാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നുമേ രണ്ടുകാലിൽ എഴുനേറ്റു നടക്കുന്ന ഒരു മനുഷ്യൻ പറയൂ.
പക്ഷെ ഇപ്പോൾ അതിനു വിപരീതമായി ചിന്തിക്കുന്ന ചില മനുഷ്യരുണ്ട്. അവരിപ്പോൾ കൂട്ടമായി വരുന്നു.
അട്ടപ്പാടിയിലെ മധു, ആംബുലന്സിലെ പെൺകുട്ടി ഇതൊക്കെ ഇവിടെയും ഉണ്ടായില്ലേ അതുകൊണ്ടു യൂപിയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായതിൽ കുഴപ്പമില്ല എന്നാണ് ആർഗുമെന്റ്.
പറയുന്നത് മനുഷ്യത്വ വിരുദ്ധമായ കാര്യമാണ് എന്ന് മനസിലാക്കാനുള്ള ബോധം പോലും ഇവറ്റകൾക്കില്ല.
ആര്ഷഭാരതത്തിലെ അപാരതകളിൽ യുധിഷ്ഠരൻ ബീഡി വലിച്ചു, അന്ന് ഭാരതാംബയ്ക്കു ജലദോഷമായിരുന്നു.
X……… X ………. X ……… X
(കടപ്പാട് : കെ. സുരേഷ് )