കൊവിഡ് 19 പശ്ചാത്തലത്തിൽ ചില രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ യു.എ.ഇയിൽനിന്ന് തിരികെ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെ തിരികെ പോയവരുടെ പാസ്‌പോർട്ടിൽ യുഎഇ ഒരു സ്‌നേഹമുദ്ര പതിച്ചു. ‘സുരക്ഷിത യാത്ര നേരുന്നു, നമ്മൾ ഉടൻ വീണ്ടും കാണും.’ ഇനിയെന്ത് എന്നറിയാതെ ആശങ്കയോടെ മടങ്ങിയ പ്രവാസികളിൽ വലിയ ഊർജ്ജം നിറച്ച, പ്രതീക്ഷ നൽകിയ കരുതലിന്റെ സ്‌നേഹമുദ്ര.
ഗൾഫ് രാജ്യങ്ങളിൽ അങ്ങേയറ്റത്തെ ക്ഷമയുടെയും സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും രാജ്യമാണ് യു.എ.ഇ. സ്വദേശി-വിദേശി വ്യത്യാസമില്ലാതെ കൊറോണ കാലത്ത് എല്ലാവരെയും ചേർത്തു പിടിക്കാനായിരുന്നു രാജ്യത്തിന്റെ തീരുമാനം. ഈ നിമിഷംവരെ അതു ഭദ്രമമായി ചെയ്തിട്ടുണ്ട്. പക്ഷെ ഇനിയുമതു തുടർന്നാൽ വലിയ വില കൊടുക്കേണ്ടി വരും. വിമാനത്താവളങ്ങൾ ഷെഡ്യൂൾഡ് വിമാനങ്ങൾക്കായി തുറക്കാമെന്നും വേണമെങ്കിൽ രാജ്യത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്‌സ് എയർലൈന്റെ വിമാനങ്ങൾ യാത്രക്കായി വിട്ടു നൽകാമെന്നും യുഎഇ ആവർത്തിച്ചു പറയുന്നു.
ഇരുന്നൂറോളം രാജ്യങ്ങളിലെ പൗരൻമാർ യു.എ.ഇയിൽ താമസിക്കുന്നുണ്ട്. കൊറോണ വ്യാപനം ശക്തമായപ്പോൾ ചില രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ നാട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. യു.എ.ഇയിലുള്ള എല്ലാ ഇന്ത്യക്കാരെയും കൊണ്ടുപോകണമെന്ന് ഈ രാജ്യവും ആവശ്യപ്പെടുന്നില്ല. മറിച്ച് രോഗബാധയില്ലാത്ത എന്നാൽ വിവിധങ്ങളായ കാരണങ്ങളാൽ കുടുങ്ങി കിടക്കുന്നവരെ കൊണ്ടുപോകാൻ ഇന്ത്യ ഒട്ടും അമാന്തം കാട്ടരുത്. ഇപ്പോഴുള്ള രോഗ ബാധിതർക്ക് മെച്ചപ്പെട്ട ചികിൽസ കൊടുക്കണം, രോഗം പടരാതിരിക്കാൻ പ്രതിരോധം കടുപ്പിയ്ക്കണം. അതിനായി ജനസാന്ദ്രത കുറച്ചേ മതിയാകൂ. ഇതാണ് യു.എ.ഇയുടെ നിലപാട്.
കൊറോണ കാലത്ത് ഇതാദ്യമായാണ് രാജ്യം സ്വരം കടുപ്പിക്കുന്നത്. സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടും അവരെ കൊണ്ടുപോകാൻ തയ്യാറല്ലാത്ത രാജ്യങ്ങളുമായി തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നും രാജ്യങ്ങൾക്ക് അനുവദിച്ച ക്വാട്ടയിൽ മാറ്റം വരുത്തുന്നത് ആലോചിയ്‌ക്കേണ്ടി വരുമെന്നുമാണ് യു.എ.ഇ. വ്യക്തമാക്കുന്നത്്. ലക്ഷകണക്കിന് ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. അവധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ രാജ്യം വിട്ടു പോകുന്നവർക്ക് നൽകുമെന്ന് ഉറപ്പു നൽകിയിട്ടുമുണ്ട്.