വാഷിംഗ്‌ടൺ ഡി.സി: ദുഃഖവെള്ളിയുടേയും ഈസ്റ്ററിന്റേയും പ്രാധാന്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതീക്ഷാ നിർഭരമായ ഈസ്റ്റർ സന്ദേശം. ഈ വിശുദ്ധ കാലത്ത് അമേരിക്ക ഒരു അദൃശ്യ ശത്രുവിനോടുള്ള പോരാട്ടത്തിലാണെന്നും, അതിനു പ്രാർത്ഥന അനിവാര്യമാണെന്നും അന്ധകാരത്തിന്റേതായ ഈ സമയത്തെ രാഷ്ട്രം അതിജീവിക്കുമെന്നും ദുഃഖവെള്ളിയാഴ്ച ഓവൽ ഓഫീസിൽവെച്ച് നടത്തിയ സന്ദേശത്തിൽ ട്രംപ് പറഞ്ഞു. ഇക്കൊല്ലം ഈസ്റ്റർ ദിനത്തിൽ പതിവനുസരിച്ചുള്ള കൂട്ടായ്മകൾ സാധ്യമല്ലെങ്കിലും വിശുദ്ധ കാലത്ത് പ്രാർത്ഥനയിലും, വിചിന്തനത്തിലും ചിലവഴിച്ചുകൊണ്ട് ദൈവവുമായി വ്യക്തിപരമായി കൂടുതൽ അടുക്കാമെന്ന് ട്രംപ് ഓർമ്മിപ്പിച്ചു.
കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞൻമാരേയും, ഡോക്ടർമാരേയും, നേഴ്സുമാരേയും അഭിനന്ദിക്കുവാനും ട്രംപ് മറന്നില്ല. “അന്ധകാരം ഭൂമിയേയും കൂരിരുട്ട് ജനതകളേയും മൂടും, എന്നാൽ കർത്താവ് നിന്റെ മേൽ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നിൽ ദൃശ്യമാവുകയും ചെയ്യും” എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകൾ (ഏശയ്യാ 60: 2) ഉദ്ധരിച്ച അദ്ദേഹം സമൂഹത്തിന് ഒരു നല്ല ഈസ്റ്റർ ആശംസിച്ചു. തനിക്കും കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പിന്നാലെ വചനപ്രഘോഷകനായ ഹാരി ജാക്സണെ ട്രംപ് സന്ദേശത്തിനായി ക്ഷണിച്ചു.
നമ്മുടെ പാപങ്ങൾക്ക് ക്രിസ്തു പരിഹാരമായി നിന്ന ദുഃഖവെള്ളിയാഴ്ച ക്രിസ്തീയ വിശ്വാസത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നാണെന്നും എന്നാൽ പുനരുത്ഥാനം നമ്മുടെ വിജയമാണെന്നും ഹാരി തന്റെ സന്ദേശത്തിൽ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിലെ സങ്കീർത്തനപുസ്തകത്തിൽ നിന്നുള്ള വചനഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടായിരിന്നു അദ്ദേഹത്തിന്റെ സന്ദേശം. യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രസിഡൻറിനെയും അമേരിക്കയും അനുഗ്രഹിക്കുന്നു എന്ന പ്രാർത്ഥനയോടെയാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.